ദോഹ : ഇന്ത്യക്കാര്‍ക്ക് അടക്കം 80 രാജ്യങ്ങള്‍ ഖത്തറിലേയ്ക്ക് പോകാന്‍ വിസ വേണ്ട. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ ഇനി ആവശ്യം. അവിടെ എത്തിയാലും സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല. 

ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതരാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവ് പ്രാബല്യത്തിലായതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, ദക്ഷിണാഫ്രിക്ക, യു.കെ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 

യാത്രക്കാരന്‍റെ പൗരത്വം നോക്കിയാണ് താമസിക്കാനുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെ പലതരത്തിലായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. 

രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്