ദില്ലി: കൈവശമുള്ള പഴയനോട്ടുകൾ മാർച്ച് മുപ്പത്തിയൊന്നുവരെ മാറ്റിയെടുക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. റിസർവ് ബാങ്ക് പണം സ്വീകരിക്കുന്നില്ലെന്ന് ഇടപാടുകാരുടെ പരാതി. ദില്ലിയുൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ബാങ്കുകളിൽ നോട്ടു മാറ്റാനെത്തുന്നവരുടെ നീണ്ട വരികളാണ്.

പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള തീയതി മാർച്ച് മുപ്പത്തിയൊന്നുവരെ നീട്ടിയതറിഞ്ഞ് കർണാടകയിൽ നിന്നും ദില്ലിയിലെ റിസർവ് ബാങ്കിലെത്തിയതാണ് വിശാൽ. എന്നാൽ നോട്ടു തിരിച്ചെടുക്കാനാകില്ലെന്നു പറഞ്ഞ് ബാങ്ക് അധികൃതർ ഇയാളെ മടക്കിയയച്ചു. കൈവശമുള്ള അസാധുവായ നോട്ടുകൾ റിസർവ് ബാങ്ക് തിരിച്ചെടുത്തില്ലെങ്കിൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് വിശാലിനെപ്പോലെയുള്ള അനേകം ഇടപാടുകാർ.

ഡിസംബർ മുപ്പതിനകം പഴയ നോട്ടുകൾ മാറ്റിയെടുക്കാത്തതിന് കൃത്യമായ കാരണം നൽകിയാൽ മാർച്ച് മുപ്പത്തിയൊന്നുവരെ റിസർവ് ബാങ്കിൽ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നവംബർ എട്ടിനും ഡിസംബർ മുപ്പതിനുമിടയിൽ നാട്ടിൽ ഇല്ലാതിരുന്ന പ്രവാസികൾക്കു മാത്രമാണ് ഇനി നോട്ടുകൾ മാറ്റി നൽകു എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. റിസർവ് ബാങ്കിൽ നോട്ടു മാറ്റിയെടുക്കാമെന്ന പ്രതീക്ഷയുമായി ദൂരസ്ഥലങ്ങളിൽ നിന്നുമെത്തിയവർ നിരാശരായി മടങ്ങുകയാണ്.