പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

ദില്ലി: പൗരത്വബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ബില്‍ അവതരിപ്പിച്ചത്. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദുക്കൾക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങൾക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. 

അസമിലെ ജനങ്ങള്‍ക്കെതിരാണ് പ്രസ്തുത ബില്‍ എന്ന പ്രതിപക്ഷത്തിന്‍റെ വ്യാജപ്രചരണം രാജ്നാഥ് സിംഗ് തള്ളി. അതേസമയം പൗരത്വബില്ലിന്‍റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്നാവശ്യപ്പെട്ടാണ് അവര്‍ സഭ വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തുള്ള പ്രമുഖ കക്ഷി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്. 

മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്കുള്ള പത്ത് ശതമാനം സംവരണം അനവുദിക്കുന്ന സംവരണബില്ലിനൊപ്പം തിങ്കളാഴ്ച്ച ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് പൗരത്വബില്ലിനും അംഗീകാരം നല്‍കിയത്. നേരത്തെ കൊണ്ടു വന്ന ബില്ലില്‍ പരിഷ്കാരങ്ങള്‍ നല്‍കിയാണ് പുതിയ ബില്‍ അനുവദിച്ചിരിക്കുന്നത്.

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേസിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങലില്‍ ഒന്നു കൂടിയായിരുന്നു ഇത്.