എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ വാഗ്ദാനം.

കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ സഭ കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്ന് സൂചന. നിവൃത്തിയില്ലെങ്കില്‍ എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന് സി.കെ ജാനു കോഴിക്കോട് വെച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി.കെ ജാനുവും കൂട്ടരും ചുവടുമാറ്റത്തിന് ഒരുങ്ങുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി.എയുടെ ഭാഗമാകാനുള്ള ചര്‍ച്ചകളിലേക്ക് ജെ.ആര്‍.എസ് നീങ്ങുന്നുവെന്നാണ് സൂചന.

സഖ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ദേശീയ തലത്തിലാണ് താല്‍പര്യമെടുക്കുന്നത്. അതിനാല്‍ നീക്കത്തെ കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിവില്ല. ബി.ഡി.ജെ.എസിന്റെ അതൃപ്തിക്ക് പിന്നാലെ സി.കെ ജാനുവും കൂട്ടരും പുറത്തേക്ക് പോയാല്‍ എന്‍ഡിഎക്ക് അത് കനത്ത തിരിച്ചടിയാകും. മുന്നണി ബന്ധം ശക്തിപ്പെടുത്തണമെന്ന് കേരളത്തിലെത്തി അമിത്ഷാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ജെ.ആര്‍.എസ് നയം വ്യക്തമാക്കുന്നതെന്നതും ശ്രദ്ധേയമാണ്.