വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം.

ദില്ലി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പൊലീസ് തട‍ഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേ‍ഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചികിത്സ നൽകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. 

അതേസമയം. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞു. 30,000 കള്ള മേൽവിലാസമെന്ന വാദം തെറ്റിദ്ധാരണാജനകമെന്നാണ് ഇലക്ഷൻ കമ്മീഷൻ്റെ നിലപാട്. ശകുൻ റാണി എന്ന എഴുപത്കാരി രണ്ട് തവണ വോട്ടു ചെയ്തെന്ന ആരോപണത്തിൽ രേഖ ഹാജരാക്കാൻ രാഹുൽ ഗാന്ധിക്ക് കർണ്ണാടക സിഇഒ നേരത്തെ നോട്ടീസ് നൽകിയിരുന്നു.