ജ്യോതി നഗറിലെ എസ്.കെ.വി സ്കൂളിലാണ് ഗൗരവ് എന്ന 17 വയസുകാരന്‍ കൊല്ലപ്പെട്ടത്.

ദില്ലി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂളിനുള്ളില്‍ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു. ദില്ലിയിലെ ഒരു സര്‍ക്കാര്‍ ബുധനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു.

ജ്യോതി നഗറിലെ എസ്.കെ.വി സ്കൂളിലാണ് ഗൗരവ് എന്ന 17 വയസുകാരന്‍ കൊല്ലപ്പെട്ടത്. സംഭവം അറിഞ്ഞ് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ വിദ്യാര്‍ത്ഥി ക്രൂര മര്‍ദ്ദനത്തിനിരയായി നിലത്ത് ചലനമറ്റ് നിലയില്‍ കിടക്കുകയായിരുന്നു. പൊലീസും ഗൗരവിന്റെ സഹോദരന്‍ ഗോവിന്ദയും ചേര്‍ന്ന് ഉടന്‍ തന്നെ ജി.ടി.ബി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ബാബര്‍പൂരില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഗൗരവ് താമസിച്ചിരുന്നത്. ക്ലാസ് ടീച്ചറെ കാണുന്നതിന് വേണ്ടിയാണ് സംഭവ ദിവസം സ്കൂളിലെത്തിയത്. കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. കുട്ടികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണകാരണം എന്താണെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.