12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീക്കൊളുത്തി

ഗുവാഹത്തി: അസമില്‍ 12 വയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ജീവനോടെ തീക്കൊളുത്തി. അസമിലെ നാഗാവ് ജില്ലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ രണ്ട് സഹപാഠികള്‍ പൊലീസ് പിടിയിലായി. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ സാക്കിര്‍ ഹുസൈനാണ് മൂന്നാമന്‍. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും നിരവധിയിടങ്ങളില്‍ റെയ്ഡ് നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

വീട്ടില്‍ ഒറ്റയ്ക്കായ സമയത്ത് മൂന്നുപേരും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്ന് നിലവിളിച്ച പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

അടുത്ത ഗ്രാമമായ കംപൂരില്‍ കഴിഞ്ഞ ആഴ്ചയും നാടിനെ നടുക്കിയ ബലാത്സംഗം നടന്നിരുന്നു. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം എട്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഈ കേസില്‍ എട്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.