മുംബൈയിലെ പ്രൈവറ്റ് സ്കൂള്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം. 12 വയസുകാരിയായ പെണ്‍കുട്ടിയെ സ്കൂളിലെ തന്നെ മറ്റൊരു വിദ്യര്‍ഥിയാണ് ആക്രമിച്ചത്. 

മുംബൈ: മുംബൈയിലെ പ്രൈവറ്റ് സ്കൂള്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം. 12 വയസുകാരിയായ പെണ്‍കുട്ടിയെ സ്കൂളിലെ തന്നെ മറ്റൊരു വിദ്യര്‍ഥിയാണ് ആക്രമിച്ചത്. സംഭവം നടന്ന ചാർക്കോപ്പ് പ്രദേശത്തെ സ്കൂളിന് പുറത്ത് രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. സ്കൂള്‍ അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തിയത്.

12 വയസ്സുകാരി പെൺകുട്ടിയെ സ്കൂളിൽ കാന്റീനില്‍ വച്ച് വിദ്യാര്‍ഥി അപമാനിച്ചുവെന്നാണ് പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. വ്യാഴാഴ്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലായിരുന്നു സംഭവം. കാന്‍റീനില്‍ നിന്ന് പുറത്തുവരുമ്പോള്‍ പിന്നില്‍ നിന്ന് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ കീറിമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുതറി മാറാന്‍ ശ്രമിച്ചിട്ടും ചേര്‍ത്തുപിടിച്ച് ആക്രമിക്കുകയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

സംഭവത്തെ കുറിച്ച് സ്കൂൾ മാനേജ്മെന്റ് പ്രതികരിക്കുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. പൊലീസ് പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.