ഇസ്ലാമാബാദ്: പ്രസംഗം മോഷ്ടിച്ചുവെന്നാരോപിച്ച് പാകിസ്താന്‍ പ്രസിഡന്റ് മമ്നൂണ്‍ ഹുസൈനെതിരെ ആറാം ക്ലാസുകാരന്‍റെ പരാതി. പാകിസ്താന്‍റെ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയും ജന്മവാര്‍ഷിക പരിപാടിയില്‍ താന്‍ നടത്താനിരുന്ന പ്രസംഗം പ്രസിഡന്‍റ് അടിച്ചു മാറ്റി മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. മുഹമ്മദ് സബീല്‍ ഹൈദര്‍ എന്ന ബാലനാണ് പരാതിക്കാരന്‍.

തന്റെ പിതാവ് നസീം അബ്ബാസ് നാസിര്‍ മുഖേന പ്രസിഡന്‍റിനെതിരെ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മുഹമ്മദ്. ഈ വര്‍ഷം മാര്‍ച്ച് 23ന് പാകിസ്താന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് സംഘടിപ്പിച്ച ഒരു പ്രസംഗ മത്സരത്തില്‍ ഹൈദര്‍ വിജയിച്ചിരുന്നു. ഇതേുടര്‍ന്ന് ഈ മാസം നടക്കുന്ന മുഹമ്മദാലി ജിന്നയുടെ ജന്മവാര്‍ഷികത്തില്‍ പ്രസംഗിക്കാന്‍ ബാലനെ ക്ഷണിച്ചു. ഇതനുസരിച്ച് താന്‍ തയ്യാറാക്കിയ പ്രസംഗം ഹൈദര്‍ പ്രസിഡന്റിന്‍റെ ഓഫീസിന് അയച്ചു കൊടുത്തു. ർ

പ്രസിഡന്‍റിന്‍റെ ഓഫീസ് പ്രസംഗം അംഗീകരിക്കുകയും ഡിസംബര്‍ 22ന് പ്രസംഗം റെക്കോഡ് ചെയ്യണമെന്ന് ഹൈദറിനെ അറിയിക്കുകയും ചെയ്തു. ഡിസംബര്‍ 14 മുതല്‍ പ്രസംഗത്തിന്‍റെ റിഹേഴ്‌സലും തുടങ്ങിയിരുന്നു. എന്നാല്‍ ഡിസംബര്‍ 22ന് പ്രസംഗത്തിന്റെ റെക്കോഡിംഗിനായി പ്രസിഡന്റിന്‍റെ കൊട്ടാരത്തില്‍ എത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബാലന്‍ അറിഞ്ഞത്. 

പ്രസംഗം റെക്കോഡ് ചെയ്യുന്നതിന് മേക്കപ്പിട്ട ശേഷം ഹൈദറിനെ ഒഴിവാക്കിയതായി പ്രസിഡന്റിന്‍റെ ഓഫീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കി. ഹൈദര്‍ എഴുതി തയ്യാറാക്കിയ അതേ പ്രസംഗം തന്നെയാണ് പെണ്‍കുട്ടിക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് പ്രസിഡന്‍റിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹൈദര്‍ തീരുമാനിക്കുകയായിരുന്നു.