ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി ചര്‍ച്ച നടത്തി. കശ്മീരിന്‍റെ പ്രത്യേക പദവി ജനങ്ങളുടെ വികാരമാണെന്ന് മെഹബൂബ മുഫ്തി പറ‍ഞ്ഞു. കശ്മീരിലെ ത്രാലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

കശ്മീരിലെ പ്രക്ഷോഭങ്ങൾക്ക് തൽക്കാലത്തേക്ക് അയവുവന്നെങ്കിലും തീവ്രവാദ സാന്നിധ്യം ശക്തമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ 102 തീവ്രവാദികളെയാണ് പല ഏറ്റുമുട്ടലുകളിലായി സൈന്യം വധിച്ചത്. ഇതിനിടെയാണ് കശ്മീരിലെ സാഹചര്യങ്ങൾ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദില്ലിയിലെത്തിയത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി ചര്‍ച്ചക്ക് ശേഷം കശ്മീരിന്‍റെ പ്രത്യേക പദവി ജനങ്ങളുടെ വികാരമാണെന്ന് മെഹബൂബ പറഞ്ഞു.

എല്ലാവരും ഒന്നിച്ചുനിന്നാൽ മാത്രമെ കശ്മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുയെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി. അമര്‍നാഥ് യാത്ര സംബന്ധിച്ച ഉയരുന്ന ആശങ്കകളും ആഭ്യന്തര മന്ത്രിയുമായി മെഹബൂബ ചര്‍ച്ച പങ്കുവെച്ചു. ഇതിനിടെ ദക്ഷിണ കശ്മീരിലെ ത്രാലിൽ സാന്യം രണ്ട് തീവ്രവാദികളെ കൂടി വധിച്ചു. ഇന്നലെയും പുൽവാമ ജില്ലയിൽ രണ്ടുതീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. തീവ്രവാദ സാന്നിധ്യം കൂടുതലുള്ള ദക്ഷിണ കശ്മീരിലെ മൂന്ന് ജില്ലകളിലും സൈന്യത്തിന്‍റെ തിരച്ചിൽ തുടരുകയാണ്.