ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. വിഷയത്തില്‍ തിങ്കളാഴ്ചയാണ് ചര്‍ച്ച. അതേസമയം, ദേവസ്വം മന്ത്രിയും പ്രസിഡന്‍റും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും.
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ മുഖ്യമന്ത്രി തന്ത്രി കുടുംബവുമായി തിങ്കളാഴ്ച ചർച്ച നടത്തും. പുന:പരിശോധനാ ഹർജി നൽകില്ലെന്ന് പറഞ്ഞ ദേവസ്വം പ്രസിഡന്‍റ് പുനാരാലോചനയുടെ സൂചന നൽകി.
മുസ്ലീം പള്ളികളിലടക്കം എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടിൽ സർക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല. എന്നാൽ ആശങ്ക ഉന്നയിച്ചവരെ കേൾക്കണമെന്നാണ് പുതിയ തീരുമാനം. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചർച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചർച്ച നടത്താൻ തീരുമാനിച്ചു. കോൺഗ്രസ്സും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് സിപിഎം ഗൗരവമായി കാണുന്നുണ്ട്. വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചർച്ച.
വിധി നടപ്പാക്കുക എന്നത് സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന് ആശങ്ക ഉന്നയിച്ചവരെ ബോധ്യപ്പെടുത്തി സഹകരണം തേടുകയാണ് ലക്ഷ്യം. മറുവശത്ത് കോൺഗ്രസ്സിനൊപ്പം യുഡിഎഫും സർക്കാറിനെതിരെ രംഗത്തിറങ്ങി.
സ്ത്രീപ്രവേശനത്തിനെതിരെ നിലപാടെടുത്ത് പുന:പരിശോധനാ ഹർജിക്കായി വാദിച്ച ദേവസ്വം ബോർഡ് പ്രസിഡന്‍റിന് പാർട്ടിയുടേയും സർക്കാരിന്‍റെയും പിന്തുണ കിട്ടാത്തതിൽ അസംതൃപ്തി ഉള്ളതായി വിവരമുണ്ട്.പുന:പരിശോധനാ ഹർജിക്ക് സിപിഎം പിന്തുണച്ചില്ലെങ്കിൽ മറ്റ് ഹർജിക്കാരെ പിന്തുണക്കാനും ബോർഡിന് ആലോചനയുണ്ട്.
