കാസർകോട് ഇരട്ട കൊലപാതകത്തിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി.
കാസർകോട്: കാസർകോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. ഊർജ്ജിതമായ അന്വേഷണം നടത്തി എത്രയും വേഗം കുറ്റവാളികളെ പിടികൂടാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
നേരത്തേ മാധ്യമപ്രവർത്തകർ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറായിരുന്നില്ല. തൃശ്ശൂരിലെ പൊതുപരിപാടികൾ റദ്ദാക്കിയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച മുഖ്യമന്ത്രി എകെജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തിൽ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി വിപുലീകരിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കേസില്‍ കര്‍ണാടക പൂര്‍ണസഹായം വാഗ്ദാനം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമികന്വേഷണ റിപ്പോർട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
