തിരുവനന്തപുരം: തിരുവനന്തപുരത്ത് ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. യോഗത്തില്‍ ധനകാര്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം പങ്കെടുക്കാത്തതിനെ ചൊല്ലിയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത് .അതേസമയം, കിഫ്ബി ബോണ്ടിറക്കലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അറിവോടെ ദില്ലിക്ക് പോയതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് എബ്രഹാമിന്റെ വിശദീകരണം.

പദ്ധതി ചെലവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത് . യോഗത്തിലെത്തിയ മുഖ്യമന്ത്രി കെ.എം എബ്രഹാമിന്‍റെ അസാനിധ്യം ശ്രദ്ധിച്ചതോടെ ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എവിടെയന്നെ് ചോദിച്ചു .നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി സെക്രട്ടറിമാരോട് പറഞ്ഞു .ഇങ്ങനെയെങ്കില്‍ ഇത്തരം യോഗം വിളിക്കില്ല. എന്തു വേണമെന്ന് തനിക്കറിയാമെന്നു ക്ഷോഭിച്ച് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കെ.എം എബ്രഹാം ദില്ലിയിലായിരുന്നു. കിഫ്ബി ബോണ്ടിറക്കലിനെക്കുറിച്ച് ഉപദേശക സമിതി അംഗം വിനോദ് റായ് അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യാനാണ് ദില്ലിക്ക് പോയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സര്‍ക്കാര്‍ എടുത്ത ടിക്കറ്റിലാണ് യാത്ര.ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മന്ത്രിസഭാ രഹസ്യങ്ങള്‍ ചോരുന്നതിലെ അതൃപ്തി നേരത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭയിലെ ചര്‍ച്ചകള്‍ വാര്‍ത്തയാകുന്നതിലായിരുന്നു അതൃപ്തി. കോവളം കൊട്ടാരം വിട്ടു കൊടുക്കലിനെ ചൊല്ലി കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലുണ്ടായ തര്‍ക്കം പുറത്തായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടനം.