ആലപ്പുഴ: വേമ്പനാട്ട് കായലിൽ കോളിഫോം ബാക്ടീരിയ ഏറ്റവും കൂടുതൽ കാണുന്നത് ശബരിമല തീർത്ഥാടന കാലത്തിന് ശേഷമാണെന്ന് അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. പത്മകുമാര്‍. മനുഷ്യവിസർജ്യമടക്കം നദികളിലേക്ക് തുറന്നുവിടുന്ന പ്രവണത തുടരുകയാണെന്നും പത്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വേമ്പനാട്ട് കായലില്‍ മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം കോളിഫോം ബാക്ടീരിയയുടെ അളവും കൂടുതലാണ്. നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്വാഭാവികമായി ഉണ്ടാകുന്ന മാലിന്യത്തിനൊപ്പം ബോധപൂര്‍വ്വമായി വേമ്പനാട്ട് കായലിനെ മലിനീകരിക്കുന്നുണ്ടെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഡോ.കെ ജി പത്മകുമാര്‍ പറഞ്ഞു.

വേമ്പനാട്ട് കായലില്‍ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള കോളിഫോം ബാക്ടീരിയയുടെ അനേകം മടങ്ങ് ഇത്തരത്തില്‍ മനുഷ്യവിസര്‍ജ്ജ്യം ഒഴുക്കിവിടുന്നതിലൂടെ ഉണ്ടാവുന്നു. നിരവധി പഠനങ്ങളും ഇത് സാക്ഷ്യപ്പെടുത്തുകയാണെന്നും പത്മകുമാര്‍ പറഞ്ഞു. 

പമ്പയാറ് കുട്ടനാട്ടില്‍ വന്ന് ചേരുന്ന കല്ലിശ്ശേരിയില്‍ നിന്ന് എടുത്ത നൂറ് മില്ലീ ലിറ്റര്‍ സാമ്പിള്‍ വെള്ളത്തില്‍ പതിനായിരം മുതല്‍ ഒരു ലക്ഷത്തി പതിനായിരം വരെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതു മുഴുവന്‍ വേമ്പനാട്ട് കായലിലേക്കാണ് വന്നു പതിക്കുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.