പതിനൊന്ന്  എെസ് ഫാക്ടറികളില്‍ അധികമായ അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കോഴിക്കോട്: ഗുണനിലവാരമില്ലാത്തതും രോഗങ്ങള്‍ക്ക് കാരണമാവുന്നതുമായ ഐസ് നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസ് നിര്‍ദ്ദേശം നല്‍കി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടേയും ഫുഡ് സേഫ്റ്റി അസി.കമ്മിഷണറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ നടപടികള്‍ക്കായി സബ് കലക്ടറെ ചുമതലപ്പെടുത്തി. 

2018 ഫെബ്രുവരിയില്‍ ജലം, ഐസ്, മത്സ്യം, മാംസം എന്നീ ഇനങ്ങളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. 28 ഐസ് ഫാക്ടറികളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് സി.ഡബ്ല്യു, ആര്‍.ഡി. എമ്മില്‍ പരിശോധനയ്ക്കയച്ചു. പരിശോധനാ ഫലം ഉള്‍പ്പെടുത്തിയാണ് ഹെല്‍ത്ത് ഓഫീസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരിശോധന നടത്തിയയില്‍ പതിനൊന്ന് എെസ് ഫാക്ടറികളില്‍ അധികമായ അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.