കലക്ടറുടെ വിമര്‍ശനം ത്രിതല പഞ്ചായത്തുകള്‍ വീഴ്ച വരുത്തി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പരാജയപ്പെട്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നൽകി. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ബയോ ടോയ്‍ലറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. വൈക്കം മുണ്ടാറില്‍ വളളം മറിഞ്ഞ് മരിച്ച ബിബിന്‍റെ സംസ്കാരം വൈകീട്ട് നടക്കും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പിലെ ജീവനക്കാര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ത്രിതല പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ആത്മാര്‍ത്ഥത കാട്ടിയില്ലെന്നാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ വിമര്‍ശനം. വീഴ്ച വരുത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി ജി.സുധാകരന്‍റെ സാന്നിധ്യത്തില്‍ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങൾ നഷ്ടമായ കുട്ടികൾക്ക് സൗജന്യമായി പുസ്തകങ്ങൾ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.

വെളളപ്പൊക്കം ഏറെ ദുരിതം വിതച്ച കൈനകരി അടക്കമുളള പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം ഇന്ന് 30 ബയോടോയ്‍ലറ്റുകള്‍ സ്ഥാപിക്കും. ആലപ്പുഴ ചങ്ങനാശേരി പാതയില്‍ വെളളം ഇറങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതം ഭാഗകമായി പുനസ്ഥാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് വെളളക്കെട്ട് ബാക്കിയുളളത്. 40 ദുരിതാശ്വാസ ക്യാംപുകളാണ ഇനി ഇവിടെ ബാക്കിയുളളത്. മുണ്ടാറില്‍ വളളം മറിഞ്ഞ് മരിച്ച മാതൃഭൂമി ന്യൂസ് ഡ്രൈവര്‍ ബിബിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് തിരുവല്ലയില്‍ നടക്കും. കോട്ടയം പ്രസ് ക്ളബില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് ബിബിന്‍റെ മൃതദേഹം തിരുവല്ലയിലേക്ക് കൊണ്ടുപോയത്.