കുടുംബ വഴക്ക് പീഡനക്കേസായി എഎസ്ഐ വ്യക്തി വിരോധം തീര്‍ത്തു പരാതിയുടെ യുവാവ് രംഗത്ത് എഎസ്ഐക്കെതിരെ നടപടിയെന്ന് കമ്മീഷണര്‍ സംഭവം കൊല്ലം കിളികൊല്ലൂരില്‍

കൊല്ലം: കുടുംബ വഴക്ക് കൊല്ലം കിളികൊല്ലൂര്‍ പൊലീസ് ഇടപെട്ട് പീഡനക്കേസ് ആക്കി മാറ്റിയെന്ന് യുവാവിന്‍റെ പരാതി. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എഎസ്ഐയുടെ വ്യക്തിവിരോധമാണ് ഇതിന് കാരണമെന്ന് അദ്ദേഹം തന്നെ സംസാരിക്കുന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു. കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കുണ്ടറ സ്വദേശി വിനേഷ് ഡിജിപിക്ക് പരാതി നല്‍കിയത്.

നാല് മാസം മുൻപ് ഒരു വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വിനേഷിനെതിരെ സഹോദരി കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട്, അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് താൻ പീഡനക്കേസിലെ പ്രതിയാണെന്ന് വിനേഷ് അറിഞ്ഞത്. കിളികൊല്ലൂര്‍ സ്റ്റേഷനിലെത്തി അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. കൊല്ലം കമ്മീഷണര്‍ക്ക് ഇവര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. അപ്പോഴാണ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ എഎസ്ഐ ശിവപ്രകാശ് വിനേഷിനെ ഒത്ത് തീര്‍പ്പിനായി വിളിക്കുന്നത്.

ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഈ എഎസ്ഐക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് സിഐ ജയൻ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒത്ത് തീര്‍പ്പിന് പോയ വിനേഷും സഹോദരനും ചേര്‍ന്ന് എഎസ്ഐയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തു. മനപൂര്‍വ്വം കേസ് കെട്ടിച്ചമച്ചതിന് എഎസ്ഐ ശിവപ്രാകാശിനെതിരെ നടപടി ഉണ്ടാകുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീനിവാസ് അറിയിച്ചു.