ആളുമാറി മര്‍ദ്ദിച്ച സംഭവം പുറത്ത് പറയാതിരിക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് പരാതി
കൊല്ലം: കൊല്ലത്ത് ആളുമാറി മര്ദ്ദിച്ച സംഭവം പുറത്ത് പറയാതിരിക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് പരാതി. മര്ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കിയത്. മാര്ച്ച് 11 ന് രാത്രിയാണ് വീടിന്റെ വരാന്തയില് കിടന്നുറങ്ങുകയായിരുന്ന ബിജുവിനെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
സ്റ്റേഷനിലെത്തിച്ച് ബിജുവിനെ ക്രൂരമായി മര്ദ്ദിച്ചു. മറ്റൊരു ബിജുവിനെ തേടി വന്ന പൊലീസ് ആളുമാറി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആളുമാറിയെന്ന് മനസിലായ പൊലീസ് ബിജുവിനെ പിന്നീട് വിട്ടയച്ചു. മര്ദ്ദനത്തെത്തുടര്ന്ന് 12 ദിവസം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില് കഴിയേണ്ടി വന്നു.
സംഭവം പുറത്തറിഞ്ഞ് നാട്ടുകാര് ചേര്ന്ന് ആക്ഷൻ കൗണ്സില് രൂപീകരിച്ചപ്പോഴാണ് പൊലീസുകാരൻ പണം വാഗ്ദാനം ചെയ്ത് എത്തിയത്. പണം വാഗ്ദാനം ചെയ്തെന്ന ആരോപണം ഓച്ചിറ പൊലീസ് നിഷേധിച്ചിട്ടുണ്ട്. ആള് മാറി മര്ദ്ദിച്ച സംഭവം കരുനാഗപ്പള്ളി എസിപി അന്വേഷിക്കുകയാണ്. പക്ഷേ മാസം ഒന്ന് കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
