പരീക്ഷയ്ക്ക് ചോദിച്ചത് സ്വകാര്യ റാങ്ക് ഫയലിലെ ചോദ്യങ്ങൾ; പിഎസ്‌സിക്കെതിരെ പരാതി
പി എസ് സിയുടെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ റാങ്ക് ഫയലിൽ നിന്നെന്ന് പരാതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യം.
തിരുവനന്തപുരം: പി എസ് സിയുടെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്‍റെ റാങ്ക് ഫയലിൽ നിന്നെന്ന് പരാതി. വിജിലൻസ് അന്വേഷണം നടത്തണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പരീക്ഷ. മൂന്ന് കേന്ദ്രങ്ങളിലായി 1095 പേർ പരീക്ഷ എഴുതി. ആകെ 100 മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഇതിൽ 80 മാർക്കിനുള്ള ചോദ്യങ്ങൾ യൂണിവേഴ്സൽ മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻ ഫോർ ജൂഡീഷ്യൽ സർവ്വീസ് എന്ന സ്ഥാപനത്തിന്‍റെ റാങ്ക് ഫയലിൽ നിന്നുള്ളതാണെന്നാണ് പരാതി. ചോദ്യങ്ങളും ഓപ്ഷനുകളും സമാനമാണ്.
ഉദ്യോഗാർത്ഥികൾ ഉടൻ പി എസ് സിക്ക് പരാതി നൽകും. പരാതികൾ ഇതുവരെ കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ വിശദമായി പരിശോധിക്കാമെന്നും ചെയർമാൻ എം കെ സക്കീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.