മുന്നാം ക്ലാസുകാരി ക്ലാസില്‍ വീണ് ചോരയൊലിച്ച് കിടന്നു; അധ്യാപകര്‍ തിരിഞ്ഞ് നോക്കിയില്ല
- മനുഷ്വതമില്ലാത്ത അധ്യാപകര്‍
- പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി
തൃശൂര്‍: തൃശൂര്‍ വിലങ്ങന്നൂരില്‍ ക്ലാസില്‍ വീണ് പരുക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ സ്കൂള്‍ അധികൃതര് ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന് പരാതി. സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ കുട്ടിയ്ക്ക് പരുക്കേറ്റ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം
തൃശൂര്‍ വിലങ്ങന്നൂര്‍ സെന്‍റ് ആന്‍റണ്‍ വിദ്യാപീഠം സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണനന്ദ എന്ന മൂന്നാം ക്ലാസുകാരി മുഖമടിച്ച് വീണത്. വീഴ്ചയില്‍ കുട്ടിയുടെ രണ്ടു പല്ല് ഇളകി വീണു.മോണ അകത്തേക്ക് തള്ളിപോയി
വായില്‍ നിന്നും രക്തം വന്നതോടെ കുട്ടിയെ ക്ലാസ് ടീച്ചര്‍ ഒരിടത്ത് കിടത്തുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.
എന്നാല്‍ ഒരു മണിക്കൂറിലധികം രക്തം ഒലിപ്പിച്ചു കിടന്ന കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. ചുണ്ട് പൊട്ടി എന്നു മാത്രമാണ് സ്കൂളില്‍ നിന്ന് അറിയിച്ചതെന്നും ഇവര്‍ പറയുന്നു. നെഞ്ചുവേദനയും പല്ലുവേദനയും അനുഭവപ്പെടുന്ന കുട്ടി ഇപ്പോള്‍ കിടപ്പിലാണ്. മാതാപിതാക്കളുടെ പരാതിയില്‍ സ്കൂള്‍ അധികൃതരോട് ഹാജരാകാൻ പീച്ചി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്