കമ്മീഷന്‍ ആസ്ഥാനമായ തിരുവനന്തപുരമാണ് പരാതികളില്‍ മുന്നില്‍. 1677 എണ്ണം. അതില്‍ ഇനിയും തീര്‍ക്കാനുള്ളത് 540.

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതികള്‍ കെട്ടിക്കിടക്കുന്നതായി പരാതി. 2266 പരാതികളാണ് തീര്‍പ്പാക്കാനുള്ളത്. നിര്‍ജീവമായ കമ്മീഷന്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനാണ് വിവരാവകാശ പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ ആക്ഷേപങ്ങള്‍ കമ്മീഷന്‍ അംഗം നിഷേധിച്ചു.

ബാലാവകാശ സംരക്ഷണത്തിനായി അഞ്ച് കൊല്ലം മുമ്പാണ് കമ്മീഷന്‍ രൂപീകരിച്ചത്. നാളിതുവരെ കമ്മീഷന് മുന്നില്‍ വന്ന പരാതികള്‍ 7484. അതില്‍ 2266 പരാതികള്‍ ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ കമ്മീഷന് മുന്നിലെത്തിയത്. 2204 എണ്ണം. കമ്മീഷന്‍ ആസ്ഥാനമായ തിരുവനന്തപുരമാണ് പരാതികളില്‍ മുന്നില്‍. 1677 എണ്ണം. അതില്‍ ഇനിയും തീര്‍ക്കാനുള്ളത് 540.

എറണാകുളത്ത് തീര്‍പ്പാക്കാനുള്ളത് 110 പരാതികള്‍. ഇനി ഈ കണക്കു കൂടി കാണണം. കമ്മീഷന് സര്‍ക്കാര്‍ അനുവദിച്ച തസ്തികകള്‍ 41. അതില്‍ കമ്മീഷന്‍ അംഗങ്ങളുള്‍പ്പടെ എട്ടുപേര്‍ പ്രതിമാസം വാങ്ങുന്നത് ഒരു ലക്ഷത്തിലേറെ ശമ്പളം. കമ്മീഷന്‍ അംഗങ്ങളുടേത് ഒന്നര ലക്ഷത്തിലധികം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ കമ്മീഷന്‍ നിര്‍ജ്ജീവമെന്നാണ് ആക്ഷേപം.

കമ്മീഷന്‍ ഉടച്ചു വാര്‍ക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകര്‍ സാമൂഹ്യ നീതിവകുപ്പിന് കത്ത് നല്‍കും. എന്നാല്‍ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്ന വാദം കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് തള്ളി. കുട്ടികളെ സംബന്ധിക്കുന്ന പരാതികളായതിനാല്‍ വിശദമായി വാദം കേട്ട് പരിഹാരം കാണാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്. അതിനുള്ള സ്വാഭാവിക കാലതാമസം മാത്രമാണുള്ളതെന്നും അവര്‍ വിശദീകരിക്കുന്നു.