ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ് ബസ് യാത്ര തുടങ്ങി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാ ദീക്ഷിദിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ബസ് യാത്ര കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഫ്ളാഗ് ഓഫ് ചെയ്തു. ഉത്തര്‍പ്രദേശിനെ തകര്‍ത്ത 27 വര്‍ഷം എന്ന പേരിലാണ് കോണ്‍ഗ്രസിന്‍റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബസ് യാത്ര.

അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശിലെ പ്രചരണ പരിപാടികള്‍ നേരത്തെ തുടങ്ങുകയാണ് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിനെ തകര്‍ത്ത 27 വര്‍ഷം എന്ന പേരില്‍ ആരംഭിച്ച ബസ് പ്രചരണ യാത്രയ്‍ക്കു ദില്ലിയിലെ അക്ബര്‍ റോഡില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാ ദീക്ഷിദ്, സംസ്ഥാനത്തിന്‍റെ സംഘടനാ ചുമതലയുള്ള ഗുലാംനബി ആസാദ്, രാജ്ബബ്ബര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി 600 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്യും.കാന്‍പ്പൂര്‍ വരെ നടത്തുന്ന ബസ് യാത്രയ്‍ക്കിടെ നിരവധി പ്രചരണ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. റാലികളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും പങ്കെടുക്കും. വരുന്ന 29ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന റാലിക്ക് മുന്നോടിയായിട്ട് കൂടിയാണ് കോണ്‍ഗ്രസിന്‍റെ പ്രചരണ ബസ് യാത്ര തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് മറ്റ് പാര്‍ടികള്‍ ആലോചനകള്‍ തുടങ്ങും മുമ്പേ പ്രചരണത്തിന് തിടക്കമിട്ട് മുന്നേറുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.