എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം
ദില്ലി: സർക്കാരിൻറെ സഞ്ചാർ സാഥി ആപ് മൊബൈലുകളിൽ ഉൾപ്പെടുത്തണം എന്ന നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ്. നീക്കം പൗരൻമാരെ നിരീക്ഷിക്കാനുള്ള തന്ത്രം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എക്സിൽ കുറിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്‍റെ ലംഘനമാണിത്. അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത രീതിയിൽ മുൻകൂട്ടി ലോഡുചെയ്‌ത ഒരു സർക്കാർ ആപ്പ് ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കുന്നതിനുള്ള ഒരു ഡിസ്റ്റോപ്പിയൻ ഉപകരണമാണ്. ഓരോ പൗരന്റെയും ഓരോ ചലനവും ഇടപെടലും തീരുമാനവും നിരീക്ഷിക്കാനുള്ള ഒരു മാർഗമാണിത്. ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ നിരന്തരമായ ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയുടെ ഭാഗമാണിത്, ഇത് തുടരാൻ അനുവദിക്കില്ല. ഈ നിർദ്ദേശം നിരസിക്കുകയും ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും കെ സി വേണുഗോപാൽ സമൂഹമാധ്യമത്തില്‍ കുറിച്ചു
എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ഫോണിൽ നിന്ന് ആപ്പ് നീക്കം ചെയ്യാനും കഴിയില്ല. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആണ് നീക്കം എന്നാണ് വിശദീകരണം. 90 ദിവസത്തിനകം നടപ്പാക്കാനാണ് ഫോണ്‍ നിർമാതാക്കൾക്ക് നിർദേശം. ആപ്പിൾ, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി എന്നീ കമ്പനികൾക്ക് നിർദ്ദേശം കിട്ടി. സ്വന്തം ആപ്പുകൾ മാത്രമേ ആപ്പിൾ ഫോണുകളിൽ പ്രീൻ ഇൻസ്റ്റാൾ ചെയ്യാറുള്ളൂ. തേർഡ് പാർട്ടി ആപ്പുകളോ സർക്കാർ ആപ്പുകളോ ആപ്പിൾ ഫോണുകളിൽ പ്രീലോഡ് ചെയ്യാറില്ല


