വ്യക്തമായ ഒരു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കാതെയാണ് അര്‍ദ്ധരാത്രിയോടെ എം.എല്‍.എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്നത്.

ബംഗളുരു: രാഷ്‌ട്രീയ കരുനീക്കങ്ങള്‍ ശക്തമാവുന്ന കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസും ജെ.ഡി.എസും എം.എല്‍.എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നു. രാത്രി 11.30ഓടെ ബിഡദിയിലെ റിസോര്‍ട്ടിലെത്തിയ ബസുകളില്‍ എം.എല്‍.എമാരെ കയറ്റിക്കൊണ്ടിരിക്കുകയാണ്. ഇവരെ എവിടേയ്‌ക്കാണ് കൊണ്ടുപോകുന്നതെന്ന് നേതാക്കളാരും വ്യക്തമാക്കുന്നില്ല. ഹൈദരാബാദിലേക്കാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചുവെങ്കിലും പുതുച്ചേരിയിലേക്കാണ് പോകുന്നതെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തമായ ഒരു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കാതെയാണ് അര്‍ദ്ധരാത്രിയോടെ എം.എല്‍.എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്നത്. ആദ്യം കോണ്‍ഗ്രസ് എംഎല്‍എമാരെയും പിന്നാലെ ജെ.ഡി.എസ് എംഎല്‍എമാരെയും വാഹനങ്ങളില്‍ കയറ്റി. കൊച്ചി, പുതുച്ചേരി, ഹൈദരാബാദ് എന്നിവിടങ്ങിളില്‍ എവിടേക്കെങ്കിലുമായിരിക്കും പോകുന്നതെന്നാണ് സൂചന. മൂന്ന് സംഘങ്ങളായി എംഎല്‍എമാരെ മൂന്ന് സ്ഥലങ്ങളില്‍ താമസിപ്പിക്കാനും സാധ്യതകളുണ്ട്. ആരൊക്കെ എവിടെയൊക്കെയാണ് തങ്ങുന്നതെന്ന ഒരു വിവരവും പുറത്തുപോകാതിരിക്കാന്‍ എല്ലാ പഴുതുകളുമടച്ചാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളുടെ നീക്കങ്ങള്‍. നേരത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തുപോയിരുന്ന എച്ച്.ഡി കുമാരസ്വാമി പിന്നീട് തിരിച്ചെത്തുകയും ബസിനുള്ളില്‍ കയറി എംഎല്‍എമാരോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പുറത്തുവന്ന അദ്ദേഹം കേന്ദ്ര സര്‍ക്കാറിനും ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉന്നയിച്ചു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി യെദ്യുരപ്പക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാളത്തെ സുപ്രീം കോടതി വിധിയാണ് ഏറ്റവും നിര്‍ണ്ണായകം. വിധി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായാല്‍ എം.എല്‍.എമാരുടെ അജ്ഞാത വാസത്തിന് അറുതിയാവും. വിധി ബി.ജെ.പിക്ക് അനുകൂലമായാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കപ്പെടുന്ന ദിവസങ്ങള്‍ വരെയും എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ ഇരുപാര്‍ട്ടികള്‍ക്കും സംരക്ഷിക്കേണ്ടി വരും. ഇഇതിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.