'കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രംപാര്‍ട്ടിയാണോ?'

അസംഗഡ്: മുസ്ലിം പുരുഷന്മാര്‍ക്ക് മാത്രം വേണ്ടിയുള്ള പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെയാണ് മോദിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ അസംഗഡില്‍ പൊതുസമ്മേളനത്തിലായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. 

കോണ്‍ഗ്രസ് നിലകൊള്ളുന്നത് മുസ്ലിംഗങ്ങള്‍ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായി വായിച്ചു.അതില്‍ അത്ഭുതമൊന്നുമില്ല, പക്ഷെ ഒരു കാര്യമുണ്ട്, മുസ്ലിം പുരുഷന്‍മാര്‍ക്കൊപ്പമാണോ അല്ലെങ്കില്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമോ എന്ന് വ്യക്തമാക്കണമെന്ന് മോദി പറഞ്ഞു.

മുത്തലാഖ് വിഷയം കോണ്‍ഗ്രസിന്‍റെ ശരിക്കുള്ള മുഖം വെളിവാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ത്രീകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് കോണ്‍ഗ്രസ് സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ ജീവിതം ദുഷ്കരമാക്കാന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. 

കോടിക്കണക്കിന് മുസ്ലിം സ്ത്രീകളുടെ ആവശ്യമാണ് മുത്തലാഖ് നിരോധിക്കണമെന്നത്. പല മുസ്ലിം രാജ്യങ്ങള്‍ പോലും മുത്തലാഖ് നിരോധിച്ചതായും മോദി പറഞ്ഞു. പാര്‍ലമെന്‍റ് തടസപ്പെടുത്തി മുത്തലാഖ് നിയമനിര്‍മാണമടക്കമുള്ളവ തടസപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളെയും മോദി വിമര്‍ശിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ പരിഗണിക്കാനിരിക്കെയാണ് മോദിയുടെ വിമര്‍ശനം.