ഉപവാസത്തിന് മുമ്പ് ഹോട്ടലില്‍ നിന്ന് വയറ് നിറയെ ഭക്ഷണം; കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബിജെപി
- ഉപവാസത്തിന് മുമ്പ് വയറ് നിറയെ ഭക്ഷണം കഴിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍
- ചിത്രങ്ങള്‍ പുറത്ത് വിട്ട് ബിജെപി നേതാവ്
ദില്ലി: കേന്ദ്രസർക്കാർ മതസൗഹാർദം തകർക്കുന്നു എന്നാരോപിച്ച് രാജ്യവ്യാപകമായി കോൺഗ്രസിന്റെ ഏകദിന ഉപവാസ സമരം നടക്കുകയാണ്. അതിനിടെ, ദില്ലി പിസിസി അധ്യക്ഷന്‍ അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉപവാസത്തിന് തൊട്ടുമുന്പ് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. ദില്ലി മുന്‍ മുഖ്യമനത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹരീഷ് ഖുറാനയാമ് ചിത്രം ട്വീറ്റ് ചെയ്തത്.
രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് രാജ്യാവ്യാപകമായി ഉപവാസം ആചരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്വം ആഹ്വാനം ചെയ്തത്. ഒമ്പതേ മുക്കാലിനാണ് അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം കഴിക്കുന്നത്. അവര്‍ കഴിച്ചോട്ടെ, പക്ഷെ ഞങ്ങള്‍ ഉപവാസത്തിലാണെന്ന് മാത്രം ജനങ്ങളോട് പറയരുതെന്ന് ബിജെപി നേതാവ്, എസ്ബി ഹരീഷ് ഖുറാന വിമര്‍ശിച്ചു.
രാജ്യത്തിന്‍റെ മതേതര സ്വഭാവം തര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ നടപടികള്‍ ചോദ്യം ചെയ്യുന്നതോടൊപ്പം ബാങ്ക് കുംഭകോണം, അഴിമതി, ദളിതര്‍ക്കെതിരെയുള്ള അതിക്രമം എന്നിവയും സമരത്തിന് വിഷയമായിരുന്നു. എന്നാല്‍ ഉപവാസം പ്രതീകാത്മകം ആണെന്നും രാവിലെ എട്ട്മണിക്ക് നേതാക്കള്‍ ഭക്ഷണം കഴിച്ചാല്‍ എന്താണ് പ്രശ്നം എന്നുമായിരുന്നു ചിത്രത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ല വ് ലി സിംഗിന്‍റെ ന്യായീകരണം.
ദില്ലിയില്‍ രാജ്ഘട്ടായിരുന്നു സമര വേദി. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , എഐസിസി വക്താവ് പിസി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. സിഖ് കൂട്ടക്കൊല കേസിലെ പ്രതികളായ ജഗദീഷ് ടെയ്റ്റ്ലര്‍ ,സജ്ജന്‍സിംഗ് എന്നിവര്‍ സമരത്തിനെത്തിയെങ്കിലും മറ്റ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയച്ചു. മതസൗഹാര്‍ദ്ദം ഉയര്‍ത്തി നടത്തുന്ന സമരത്തിന് ഇവരുടെ സാന്നിദ്ധ്യം ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.