ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച്  കോണ്‍ഗ്രസ് ദേശീയ തലത്തിൽ വിവിധ സമിതികൾക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തീര്‍മാനിക്കാനുള്ള കോര്‍കമമിറ്റിയിൽ എ.കെ.ആന്‍റണിക്കൊപ്പം കെ.സി.വേണുഗോപാലിനെയും ഉൾപ്പെടുത്തി.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ് ദേശീയ തലത്തിൽ വിവിധ സമിതികൾക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തീര്‍മാനിക്കാനുള്ള കോര്‍കമമിറ്റിയിൽ എ.കെ.ആന്‍റണിക്കൊപ്പം കെ.സി.വേണുഗോപാലിനെയും ഉൾപ്പെടുത്തി.

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തന്നെയാകും ഇത്തവണ കോണ്‍ഗ്രസിന്‍റെ പ്രചാരണം. തെര‌‌ഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള 9 അംഗ കോര്‍ക്കമ്മിറ്റിയിൽ എ.കെ.ആന്‍റണി, ഗുലാംനബി ആസാദ്, പി.ചിദംബരം, അശോക്ഖേലോട്ട്, മല്ലികാര്‍ജ്ജുണ ഖാര്‍ഖെ, അഹമ്മദ് പട്ടേൽ ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, കെ.സി.വേണുഗോപാൽ എന്നിവരാണുള്ളത്.

19 അംഗ പ്രകടന പത്രിക സമിതിയിൽ ശശി തരൂര്‍, ബിന്ദു കൃഷ്ണ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ 13 അംഗ പ്രചരണ കമ്മിറ്റിക്കും രൂപം നൽകി. ഈ സമിതിയിൽ വി.ഡി.സതീശനെ ഉൾപ്പെടുത്തി. സെപ്റ്റംബര്‍ ആദ്യവാരം മുതൽ ഈ സമിതികൾ സജീവമാകും. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികളും കോണ്‍ഗ്രസ് സജീവമാക്കും.

മുൻകാല രീതികൾ മാറ്റി സ്ഥാനാര‍്ത്ഥികളെ നേരത്തെ പ്രഖ്യപിക്കാനും സാധ്യതയുണ്ട്. റഫാൽ ഉൾപ്പടെയുള്ള വിഷയങ്ങൾ മോദി സര്‍ക്കാരിനെതിരെ വലിയ പ്രചരണ വിഷയമാക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങൾക്ക് രാഹുൽ ഗാന്ധി നൽകിയിരിക്കുന്ന നിര്‍ദ്ദേശം.