കണ്ണൂരില്‍ സമാധാന യോഗത്തിൽ വാക്കേറ്റം, കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു
കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി എ.കെ ബാലൻ കണ്ണൂരിൽ വിളിച്ചു ചേർത്ത സമാധാന യോഗത്തിൽ വാക്കേറ്റം. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തിൽ കെ.കെ രാഗേഷ് എംപി, മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമൊപ്പം വേദിയിൽ ഇരുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രതിപക്ഷ എംഎൽഎമാരെ വിളിക്കാത്തത്തിൽ പ്രതിഷേധിച്ചു യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. നാടകമാണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികരണം.
നേതാക്കൾ എല്ലാവരും എത്തി സൗഹൃദാന്തരീക്ഷത്തിൽ ആയിരുന്നു തുടക്കം. ജന പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. എന്നാൽ മന്ത്രിയും ഉദ്യോഗസ്ഥരും ഇരുന്നതിനൊപ്പം സിപിഎം പ്രതിനിധിയായ കെ.കെ രാഗേഷ് ഡയസിൽ ഇരുന്നതോടെ ഡി.സി.സി. പ്രസിഡന്റ സതീശൻ പാച്ചേനി ഇത് ചോദ്യം ചെയ്തു. ജനപ്രതിനിധികളെ വിളിക്കാത്തത്തിൽ കൊണ്ഗ്രെസ്സ് ഉയർത്തിയ പ്രതിഷേധത്തിന് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും മറുപടി ഉണ്ടായില്ല. പിന്നാലെ ഡയസിന് പകരം, മറുപടി പറയാൻ പി ജയരാജൻ എഴുന്നതോടെ രംഗം വഷളായി.
എം.പി എന്ന നിലയിൽ രാകേഷ് പങ്കെടുക്കട്ടെ എന്ന് എ.കെ ബാലൻ വിശദീകരിച്ചെങ്കിലും രാജ്യ സഭ എം.പി റിച്ചാർഡ് ഹേയെ വിളിക്കാത്തത് ബിജെപി ഉന്നയിച്ചു. പിന്നാലെ യു.ഡി.എഫ്. എം.എൽ.എമാരും ഹാളിൽ എത്തിയതോടെ തർക്കം കൈവിട്ടു. പരസ്പരം പ്രകോപനങ്ങളും ഉണ്ടായി. ഇതിനിടെ ഇറങ്ങിപ്പോകാൻ തയാറെന്ന് കെ.കെ രാകേഷ് പറഞ്ഞു. ശുഹൈബിനെ കൊലപ്പെടുത്തിയ ചിത്രങ്ങൾ സഹിതം ഫയൽ മന്ത്രിക്ക് കൈമാറാൻ കോണ്‍ഗ്രസ് ശ്രമിച്ചു. പി ജയരാജനുമായി ചർച്ച നടത്തി ഡയസ് വിട്ട് സദസിൽ ഇരിക്കാൻ രാകേഷ് തീരുമാണിച്ചപ്പഴേക്കും യോഗം ബഹിഷ്‌കരിച്ച് യു.ഡി.എഫ് ഹാൾ വിട്ടിരുന്നു. സി.പി.എമ്മിന് വേണ്ടി 5 പ്രതിനിധികളാണ് യോഗത്തിൽ എത്തിയത്. ഇനി മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ മാത്രംർ പങ്കെടുക്കൂ എന്നാണു കോൺഗ്രസ് നിലപാട്.
2016ൽ സമാനമായി എ.കെ.ബാലൻ വിളിച്ച സമാധാന യോഗത്തിൽ മുഴുവൻ ജനപ്രതിനിധികളെയും ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം നടന്ന മറ്റൊരു യോഗത്തിൽ ജനപ്രതിനിധികളെ വിളിക്കാത്തത് സിപിഎം തന്നെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നിർണായക യോഗത്തിൽ ഗൗരവം കണക്കിലെടുക്കാതെ വലിയ വീഴ്ചയാണ് ജില്ലാ ഭരണകൂടത്തിനും ഉണ്ടായത്.