ദില്ലി: കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന തീരുമാനിച്ച സി.പി.എമ്മിനെ വിമര്‍ശിക്കാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അതേ സമയം തീരുമാനത്തിന് പിന്നിൽ സി.പി.എമ്മിലെ ബി.ജെ.പി അനുകൂലികളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ തുറന്നടിച്ചു .
കോണ്‍ഗ്രസുമായി നീക്കു പോക്ക് നിര്‍ദേശിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബദൽ രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളിയതിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാര്യമാക്കുന്നില്ല . സ്വാഭാവിക നടപടി മാത്രമെന്നാണ് എ.ഐ..സി.സി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിന്‍റെ പക്ഷം . സി.പി.എമ്മുമായി കോണ്‍ഗ്രസിന് ഒരിടത്തും സഖ്യമോ മുന്നണിയോ ഇല്ല. ചില തെരഞ്ഞെടുപ്പ് ധാരണ മാത്രം. അതിനാൽ സി.പി.എം നിലപാടിനെ വിമര്‍ശിക്കേണ്ടതില്ല .
സി.പി.എമ്മുമായി തിരഞ്ഞെടുപ്പ് ധാരണയ്ക്കുള്ള വഴി പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കരുതുന്നുത്. ദേശീയ നേതാക്കള്‍ മൗനം പാലിക്കുമ്പോഴും കേന്ദ്ര കമ്മിറ്റി തീരുമാനം സി.പി.എമ്മിനെതിരെയുള്ള ആയുധമാക്കുകയാണ് സംസ്ഥാന നേതൃത്വം .
ബി.ജെ.പി അനുകൂലികളെന്ന ആരോപണം സി..പി.എം കേരള ഘടകത്തിനെതിരെ ഉന്നയിക്കുന്നതിലൂടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിക്കാമെന്നാണ് സംസ്ഥാന നേതൃത്വം കണക്കു കൂട്ടുന്നത്.
