നാലാം ഘട്ട പ്രചാരണത്തില്‍ ഫത്തേപ്പൂരിലായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം . ഉത്തര്‍ പ്രദേശില്‍ വികസനകാര്യത്തില്‍ വിവേചനമെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് മോദി നേരിട്ട് വിവാദ കാര്‍ഡിറക്കിയത്. അടുത്ത നാലു ഘട്ടങ്ങളില്‍ മുന്നേറാന്‍ ഹിന്ദുത്വകാര്‍ഡ് തന്നെ ഇറക്കിയേ തീരൂവെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. രണ്ടാം നിര നേതാക്കള്‍ ഹിന്ദുത്വ കാര്‍ഡ് തുടക്കത്തിലേ കളത്തിലിറക്കിയെങ്കില്‍ ഇപ്പോള്‍ മോദിയും അമിത് ഷായും ആ ജോലി ഏറ്റെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്

വാരാണാസിയില്‍ 24 മണിക്കൂറും വൈദ്യുതി തരുന്നില്ലെന്ന് ഗംഗയുടെ പേരില്‍ ആണയിട്ട് പറയാമോയെന്നായിരുന്നു മോദിയോട് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചോദ്യം . മോദിയും അമിത് ഷായും തീവ്രവാദികളാണെന്നും ഇരുവരും ജനാധിപത്യത്തില്‍ തീവ്രവാദം നടപ്പാക്കുകയാണെന്നുമുള്ള വിവാദ പരാമര്‍ശവുമായി എസ്.പി വക്താവും മന്ത്രിയുമായ നേതാവ് രാജേന്ദ്ര ചൗധരി രംഗത്തെത്തി . വിമര്‍ശനവുമായ ബി.ജെ.പിയും കളത്തിലിറങ്ങിയതോടെ ഉത്തര്‍ പ്രദേശില്‍ വാക്‌പോര് കനക്കുകയാണ്