വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി അപലപിച്ച് മന്ത്രി വി ശിവൻകുട്ടി. ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനവും രാഷ്ട്രീയ പകപോക്കലുമാണെന്ന് അദ്ദേഹം ആരോപിച്ചു. വി കെ പ്രശാന്തിന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ജനകീയനായ എം.എൽ.എയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്, മറിച്ച് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്‌വഴക്കമെന്നും മന്ത്രിയുടെ പ്രതികരണം. സഖാവ് വി.കെ പ്രശാന്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജനകീയനായ എം.എൽ.എയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനം. വട്ടിയൂർക്കാവ് എം.എൽ.എ സഖാവ് വി.കെ പ്രശാന്തിന്റെ തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി കൗൺസിലറുടെ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല.

ഒരു ജനപ്രതിനിധിയുടെ ഓഫീസ് എന്നത് കേവലം ഒരു കെട്ടിടമല്ല, അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണ്. കോർപ്പറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫീസിനെതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്, മറിച്ച് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്‌വഴക്കം. നിയമപരമായ കരാർ കാലാവധി നിലനിൽക്കെ, നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി എം.എൽ.എ ഓഫീസിനെതിരെ തിരിയുന്നവർ യഥാർത്ഥത്തിൽ വെല്ലുവിളിക്കുന്നത് വട്ടിയൂർക്കാവിലെ ജനങ്ങളെയാണ്. ജനകീയനായ ഒരു എം.എൽ.എയുടെ പ്രവർത്തനങ്ങളെ ഇത്തരം വിലകുറഞ്ഞ നീക്കങ്ങൾ കൊണ്ട് തളർത്താനാവില്ല. സഖാവ് വി.കെ പ്രശാന്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ.- മന്ത്രി വി ശിവൻകുട്ടി.