മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍, ജോയ് തോമസ്, റജി ജി നായര്‍, ആര്‍. ജയകുമാര്‍, വി.സനില്‍ കുമാര്‍, സുജിത കുമാരി എന്നിവരുള്‍പ്പടെ എട്ടുപേരാണ് പ്രതികള്‍. കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യം വാങ്ങുമ്പോള്‍ ലഭിക്കുന്ന ഇന്‍സന്‍റീവില്‍ ക്രമക്കേടെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

എഫ്ഐആര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മദ്യം വാങ്ങിയ ഇനത്തില്‍ പതിനഞ്ച് കൊല്ലം മുമ്പ് അഞ്ച് ലക്ഷത്തിലേറെ രൂപ കണ്‍സ്യൂമര്‍ ഫെഡിന് ഇന്‍സന്‍റീവ് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം വില്‍പന കൂടിയിട്ടും ഇന്‍സന്‍റീവില്‍ വലിയ കുറവുണ്ടായി. 

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളം കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി സിഎന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരെ തെളിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിചേര്‍ക്കാവൂ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടരന്വേഷണത്തിന്‍റെ വെളിച്ചത്തിലാണ് സിഎന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പടെയുളളവരെ പ്രതിചേര്‍ത്ത് കേസെടുത്തതും എഫ്ഐആര്‍ സമര്‍പ്പിച്ചതും.