ആസ്സാമിൽ വിഷമദ്യ ദുരന്തം: 15 തോട്ടം തൊഴിലാളികൾ മരിച്ചു
മരിച്ചവരിൽ നാലുപേർ സ്ത്രീകളാണ്. പതിനെട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ഗുവാഹത്തി: ആസ്സാമിൽ വിഷമദ്യം കഴിച്ച് 15 തോട്ടം തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ നാലുപേർ സ്ത്രീകളാണ്. പതിനെട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് ഡോക്ടേഴ്സിന്റെ അനുമാനം. വ്യാഴാഴ്ച രാത്രി മദ്യം കഴിച്ചവരിൽ പലരെയും ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.
നൂറിലധികം പേരാണ് കഴിഞ്ഞ വ്യാഴാഴ്ച വിഷമദ്യം കഴിച്ചത്. ഇവരിൽ മിക്കവരെയും അസുഖബാധിതരായതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. പ്രാദേശികമായി തയ്യാറാക്കിയ മദ്യമാണ് ദുരന്തത്തിന് കാരണമായത്. രണ്ടാഴ്ചയ്ക്കിടെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു.