നാല് ദിവസമായി കൊച്ചി തുറമുഖത്തിൽ നിന്നുള്ള ചരക്കെടുക്കാതെ സമരത്തിലാണ് ലോറി ഉടമകൾ. ടോൾ ഒഴിവാക്കുകയോ, നിരക്ക് കുറയ്ക്കുകയോ ചെയ്യാതെ പിന്നോട്ടില്ലെന്നാണ് നിലപാട്.
കൊച്ചി: കൊച്ചി പൊന്നുരുന്നി ടോൾ പ്ലാസയിൽ കണ്ടൈനർ ലോറികൾക്കുള്ള ടോൾ പിരിവ് തുടരും. ജില്ലാ കളക്ടറുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ സമരം നാലാം ദിവസവും തുടരുമെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. യാത്രവാഹനങ്ങൾക്കുള്ള ടോൾ പിരിക്കുന്നത് ചർച്ച ചെയ്യാൻ സമരസമിതിയുമായി വരുന്ന പതിനാറാം തിയതി ജില്ലാ കളക്ടർ ചർച്ച നടത്തും.
യാത്ര വാഹനങ്ങൾക്കും, കണ്ടൈനർ ലോറികൾ അല്ലാത്ത മുഴുവൻ വാഹനങ്ങൾക്കും ടോൾ പിരിക്കാനുള്ള നടപടി വരുന്ന 16ാം തിയതി വരെ നിർത്തി വയ്ക്കാനാണ് ടോൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായിരിക്കുന്നത്. ജനപ്രതിനിധികളും,നാട്ടുകാരും കളക്ടറുമായി നടത്തുന്ന ചർച്ചക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമതീരുമാനം.
ടോൾ പ്ലാസയിലേക്ക് ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാകാതെ,ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ വലിയ നിരക്ക് ടോൾ നൽകാനാകില്ലെന്ന് നാട്ടുകാർ പറയുന്നു.
നാല് ദിവസമായി കൊച്ചി തുറമുഖത്തിൽ നിന്നുള്ള ചരക്കെടുക്കാതെ സമരത്തിലാണ് ലോറി ഉടമകൾ. ടോൾ ഒഴിവാക്കുകയോ,നിരക്ക് കുറയ്ക്കുകയോ ചെയ്യാതെ പിന്നോട്ടില്ലെന്നാണ് നിലപാട്.
സമരം തുറമുഖത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ നടപടികളെടുത്ത് വരികയാണെന്ന് പോർട്ട് ട്രസ്റ്റ് അറിയിച്ചു. ട്രെയിൻ മാർഗം ചരക്ക് നീക്കത്തിനുള്ള സാധ്യതകളാണ് പോർട്ട് ട്രസ്റ്റ് തേടുന്നത്.
