കൊച്ചി: കെഎംആർഎല്ലിനെതിരെ കൊച്ചി മെട്രോയിലെ കുടുംബശ്രീ ജീവനക്കാർ. അവധി ദിനങ്ങളിലും ശമ്പളം നൽകുമെന്ന മുൻ എം‍ഡിയുടെ വാക്ക് പാലിച്ചില്ലെന്നാണ് ആരോപണം. വിവേചനം തുടർന്നാൽ ജോലി ഉപേക്ഷിക്കുമെന്നാണ് മുന്നറിയിപ്പ്. ഏറെ ആഘോഷിക്കപ്പെട്ട മെട്രോ ജോലിയിൽ തുടരുന്നവരുടെ നിലവിലെ അവസ്ഥ പരമ ദയനീയമെന്നാണ് കുടുംബശ്രീ ജീവനക്കാരുടെ പരാതി.23 ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ നൽകിയതിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കെഎംആർഎൽ ഇടംപിടിച്ചു.

എന്നാൽ ആവശ്യത്തിന് കൂലിയോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ജോലി വിടേണ്ട ഗതികേടിലാണ് കരാർ തൊഴിലാളികൾ.ദിവസക്കൂലി തുച്ഛമാണെന്ന പരാതിയെ തുടർന്ന് കെഎംആർഎൽ മുൻ എം‍ഡി ഏലിയാസ് ജോർജ് അവധി ദിനങ്ങളിലും ശന്പളം അനുവദിക്കാമെന്ന ഉറപ്പ് നൽകിയിരുന്നു.എന്നാൽ ഈ ഇനത്തിൽ ഒരു രൂപ പോലും കെഎംആർഎൽ നൽകിയില്ലെന്ന് കുടുംബശ്രീയുടെ പരാതി.സെപ്തംബർ മുതൽ നാല് മാസം അവധി ദിനത്തിലെ ശന്പളം കുടുംബശ്രീ സ്വന്തം ഫണ്ടിൽ നിന്ന് നൽകി.എന്നാൽ 45 ലക്ഷം രൂപയുടെ ബാധ്യതയായതിനാൽ ഇനി ഇത് തുടരാനാകില്ലെന്നാണ് കുടുംബശ്രീ നിലപാട്.

ശമ്പളം വെട്ടിക്കുറച്ച നടപടിക്കെതിരെ ഒരു വിഭാഗം കരാർ തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന മറുപടിയാണ് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് നൽകുന്നത്. ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്ന ആരോപണവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. ഈ അവഗണനക്കെതിരെ മിന്നൽ പണിമുടക്ക് നടത്തുമെന്ന മുന്നറിയിപ്പാണ് ഒരു വിഭാഗം നൽകുന്നത്.