കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എംകെ റാം ആന്ധ്രയിലെ ചിറ്റൂരിൽ ഒളിവിൽ കഴിയുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇയാൾക്കായി അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ എംകെ റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ. റാം ഒളിവിൽ കഴിയുന്നത് ചിറ്റൂരിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാളെ വൈകാതെ പിടികൂടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനു പിന്നാലെ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിലെത്തിയിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. നിതിൻ രാജ് ക്ലാസ്മുറിക്കുള്ളിൽ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നതെന്നും കോടതി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അധ്യാപകർ അതിൻ്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു അധ്യാപകന് വേണ്ടി ഹാജരായ അഭിഭാഷകൻ്റെ വാദം. പറഞ്ഞതിൽ നിന്ന് പാഠം പഠിച്ചു എന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രതിയായ ഡോ റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.



