'സര്‍ക്കാരിന്‍റെ വനിതാമതിലില്‍ വിള്ളല്‍'; അപ്രായോഗിക നിർദ്ദേശങ്ങൾ ഉണ്ടായാൽ എതിർക്കുമെന്ന് സി പി സുഗതന്‍
അതേസമയം വനിതാമതിലിൽ നിന്ന് കേരള ബ്രാഹ്മണ സഭ പിന്മാറി. കമ്മിറ്റിയിൽ തുടരാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു.
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സർക്കാറിന്റെ വനിതാ മതിലിൽ തുടക്കത്തിൽ തന്നെ വിള്ളൽ. യുവതീ പ്രവേശനത്തിന് വേണ്ടിയല്ല മതിലെന്നാണ് കരുതുന്നതെന്നും അപ്രായോഗിക നിർദ്ദേശങ്ങൾ ഉണ്ടായാൽ എതിർപ്പ് അറിയിക്കുമെന്നും സംഘാടക സമിതി ജോയിൻറ് കൺവീനർ സിപി സുഗതൻ അറിയിച്ചു.
അതേസമയം വനിതാമതിലിൽ നിന്ന് കേരള ബ്രാഹ്മണ സഭ പിന്മാറി. കമ്മിറ്റിയിൽ തുടരാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു. ക്ഷേത്രാചാരങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സഹകരിക്കേണ്ട എന്നാണ് സംഘടന തീരുമാനമെന്നാണ് പിന്മാറ്റത്തിലെ വിശദീകരണം.
നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവർഷ ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
'കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്' എന്നാണ് വനിതാ മതിൽ പരിപാടിയുടെ മുദ്രാവാക്യം. നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനമായത്.