തൃശൂർ മലാക്കയിലെ തീപിടുത്തം: പാചക വാതകം ചോർന്നെന്ന് സൂചന
തൃശൂർ മലാക്കയിൽ രണ്ടു കുട്ടികൾ പൊള്ളലേറ്റ് മരിച്ചത് പാചക വാതകം ചോർന്ന് തീ പിടിച്ചാണെന്ന് പൊലീസ് നിഗമനം. സംഭവ സമയത്ത് കിടപ്പുമുറിക്ക് പിന്നിൽ വെള്ളം ചൂടാക്കാൻ പാചക വാതകം ഉപയോഗിച്ചിരുന്നു.
തൃശൂർ: തൃശൂർ ജില്ലിയിലെ മലാക്കയിൽ രണ്ട് കുട്ടികൾ പൊള്ളലേറ്റ് മരിച്ചത് പാചക വാതകം ചോർന്ന് തീ പിടിച്ചാണെന്ന് പൊലീസ് നിഗമനം. ഇക്കാര്യം ഉറപ്പിക്കാൻ ഗ്യാസ് കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് വിളിച്ചു വരുത്തി. സംഭവ സമയത്ത് കിടപ്പുമുറിക്ക് പിന്നിൽ പാചക വാതകം ഉപയോഗിച്ച് വെള്ളം ചൂടാക്കാൻ വച്ചിരുന്നു.
ഇവിടെ നിന്ന് പാചകവാതകം ചോർന്ന് കിടപ്പുമുറിയിലേക്ക് തീ പടര്‍ന്ന് പിടിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ഡാൻ ഫെലിസ്, സഹോദരി സെലസ്മിയ ( 2 വയസ്) എന്നിവരാണ് മരിച്ചത്.
പിതാവ് ഡാന്റഴ്സൻ, അമ്മ ബിന്ദു എന്നിവരെ കൊച്ചി ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാസ്റ്റേഴ്സന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മൂത്ത മകൾ സെലസ്ഫിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.