ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറുകള്‍ക്കടക്കം വില കൂടി. സബ്‌സിഡി ഉള്ള സിലിണ്ടറുകൾക്ക് 30.50 രൂപ ഉയർന്നു.
കൊച്ചി: ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയും വര്‍ധിപ്പിച്ചു. സബ്ഡിഡിയുള്ള സിലിണ്ടറിന് 30 രൂപ 50 പൈസയും, വാണിജ്യ സിലിണ്ടറിന് 47 രൂപ 50 പൈസയുമാണ് കൂടിയത്. സ്ബസിഡിയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടിയ തുക ബാങ്ക് വഴി തിരിച്ച് ലഭിക്കും. പാചക വാതക വില എണ്ണക്കമ്പനികള്‍ ഓരോ മാസവും പുനര്‍ നിര്‍ണ്ണയിക്കുന്നതിന്‍റെ ഭാഗമായാണ് വില കൂട്ടിയത്.
സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 812 രൂപ 50 പൈസയാണ് പുതിയ വില. നേരത്ത 782 രൂപയായിരുന്നു വില. ഹോട്ടലുകളടക്കം ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1410 രൂപ 50 പൈസയാണ് പുതുക്കിയ വില. 47 രൂപ 50 പൈസയാണ് കൂടിയത്. 5 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് കൂടിയത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് പാചക വാതക വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ കാരണമായിപറയുന്നത്. കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നത് ഇറക്കുമതി ചിലവ് കൂട്ടുന്നുവെന്നും എണ്ണക്കമ്പനികള്‍ വിശദീകരിച്ചു.
