ഇത്തവണ മുക്കാല്‍ ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അവസരം ഉണ്ടായിരിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ചെലവ് കുറഞ്ഞ ഹജ്ജ് പാക്കേജുകളില്‍ ഇത്തവണ മുക്കാല്‍ ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അവസരം ഉണ്ടായിരിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ പാക്കേജുകള്‍ തെരഞ്ഞെടുക്കാം. അതേസമയം മശായിര്‍ മെട്രോ നിരക്കും ആഭ്യന്തര തീര്‍ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചു.

ചെലവ് കുറഞ്ഞ ഹജ്ജ് പാക്കേജില്‍ രണ്ട് കാറ്റഗറികളിലായി എഴുപത്തിഅയ്യായിരം പേര്‍ക്ക് അവസരം ലഭിക്കും. ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജായ ഹജ്ജ്അല്‍ മുഐശിറില്‍ പതിനായിരം പേര്‍ക്കാണ് അവസരം ഉള്ളത്. 3465 റിയാലാണ് ഒരു തീര്‍ഥാടകനില്‍ നിന്ന് ഈടാക്കുക. ഇരുപത് സര്‍വീസ് ഏജന്‍സികള്‍ വഴി ഈപാക്കേജ് തെരഞ്ഞെടുക്കാം. രണ്ടാമത്തെ പാക്കേജില്‍ അറുപത്തിഅയ്യായിരം പേര്‍ക്ക് അവസരം ലഭിക്കും. ഈ പാക്കേജ് നടപ്പാക്കുന്നതിന് അമ്പത്തിയേഴ് സര്‍വീസ് ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. 

തമ്പുകളിലെ താമസത്തിന് പകരം മിനായുടെ അതിര്‍ത്തിക്ക് പുറത്ത് കെട്ടിടങ്ങളില്‍ ആയിരിക്കും ചെലവ് കുറഞ്ഞ പാക്കേജ് എടുക്കുന്നവരുടെ താമസം. ഹജ്ജ് വേളയില്‍ മശായിര്‍ ട്രെയിന്‍ സര്‍വീസിന് പകരം ബസിലായിരിക്കും യാത്ര. കെട്ടിടങ്ങളില്‍ ഒരു തീര്‍ഥാടകന് നാല് ചതുരശ്ര മീറ്റര്‍സ്ഥലം വേണം, ഓരോ തീര്‍ഥാടകനും കട്ടില്‍ ഉണ്ടാകണം, അറഫയില്‍ തീ പിടിക്കാത്ത തമ്പുകള്‍ ഒരുക്കണം, തമ്പുകളില്‍ 1.6 ചതുരശ്ര മീറ്റര്‍ സ്ഥലം ഓരോതീര്‍ഥാടകനും ഉണ്ടായിരിക്കണം, മുപ്പത് പേര്‍ക്ക് ഒന്ന് എന്ന തോതില്‍ ടോയ്‌ലറ്റ് സൗകര്യം ഒരുക്കണം, മുസ്ദലിഫയില്‍ മൊബൈല്‍ ടോയലെറ്റ് സൗകര്യം വേണംതുടങ്ങിയ നിര്‍ദേശങ്ങളും ഹജ്ജ് മന്ത്രാലയം ബന്ധപ്പെട്ട സര്‍വീസ് ഏജന്‍സികള്‍ക്ക് നല്‍കി. 

അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട് അറഫ മിന മുസ്ദലിഫ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന മശായിര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ഹജ്ജ് വേളയിലെ എല്ലാ യാത്രകള്‍ക്കും കൂടി ഒരു തീര്‍ഥാടകന്‍ 250 റിയാല്‍നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 400 റിയാല്‍ നല്‍കേണ്ടി വരും. മെട്രോ സര്‍വീസിന്റെ കരാര്‍ സ്പാനിഷ് കമ്പനിയില്‍ നിന്നും ചൈനീസ് കമ്പനിയിലേക്ക് മാറ്റിയതോടെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം 2,200 റിയാല്‍മുതല്‍ 2,465 റിയാല്‍ വരെ തീര്‍ഥാടകര്‍ നല്‍കേണ്ടി വരും.