സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയത് വിമാനം താമസിച്ചത് മൂലം; ജാമ്യം റദ്ദാക്കിയത് ദൗര്‍ഭാഗ്യകരം: രാഹുല്‍ ഈശ്വര്‍
പൊലിസിന്റെ അനുമതി എടുത്ത ശേഷം ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എന്നാല്‍ തിരികെയെത്തുമ്പോള്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലിസ് ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
തിരുവനന്തപുരം: ജാമ്യം റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഈശ്വര്‍. പൊലിസിന്റെ അനുമതി എടുത്ത ശേഷം ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എന്നാല്‍ തിരികെയെത്തുമ്പോള്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലിസ് ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ 9ാം തിയതി രാവിലെ സ്റ്റേഷനിലെത്തി ഒപ്പിടട്ടെയെന്ന തന്റെ ആവശ്യം പൊലിസ് പരിഗണിച്ചില്ലെന്ന് രാഹുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരത്തില്‍ രണ്ടാമത്തെ തവണയാണ് ജാമ്യം റദ്ദാക്കാന്‍ പൊലിസ് ആവശ്യപ്പെടുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഏതാനും മണിക്കൂറുകള്‍ മാത്രം വൈകിയതിന് ജാമ്യം റദ്ദാക്കുന്ന ആദ്യത്തെ സംഭവം ആയിരിക്കും ഇതെന്നും രാഹുല്‍ ആരോപിച്ചു.
ജാമ്യം റദ്ദാക്കിയതിനെതിരെ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യവ്യവസ്ഥകൾ പാലിക്കാത്തതിന്റെ പേരിൽ റാന്നി മജിസ്ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.