ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ വമ്പന്‍മാര്‍ പിടിയിലാകുമെന്നും ബോഫോഴ്‌സ് കേസില്‍ ചെയ്യാനാകാത്ത് ഈ കേസില്‍ സംഭവിക്കുമെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. അഴിമതിയുടെ ആഴം കണ്ട് ഞെട്ടിയെന്ന് പറഞ്ഞ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എസ്‌പി ത്യാഗിയപോലുള്ളവര്‍ ഇതില്‍ ചെറിയ മീനുകളാണെന്നും വിശദീകരിച്ചു.

ഇടപാടിനെചൊല്ലി ഇന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ഏറ്റുമുട്ടി. ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ജയിംസ് മിഷലിനെ ഒരു കോണ്‍ഗ്രസ് നേതാവ് ദുബായിലെത്തി കണ്ടുവെന്ന് ബിജെപി അംഗം അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു. സോണിയാഗാന്ധി കടുവയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അവരെ ഭയപ്പെടുകയാണെന്ന് തിരിച്ചടിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താമെന്നോ അപമാനിച്ച് കിഴടക്കാമെന്നോ കരുതേണ്ടെന്ന് കോണ്‍ഗ്രസ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുകയാണെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ റോബര്‍ട്ട് വാധ്രയുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകളുമായി എത്തിയത് ശ്രദ്ധേയമായി. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നീക്കം ചെറുക്കാന്‍ അഴിമതിക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമന്റ് വളപ്പില്‍ ധര്‍ണ്ണ നടത്തി.

അതിനിടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ സോണിയാഗാന്ധി ഉള്‍പ്പടെ ഇറ്റാലിയന്‍ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും നോട്ടീസയച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ നാലാഴ്ചയ്‌ക്കകം പ്രതികരണം അറിയിക്കാനാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് നല്‍കിയത്.