ആലപ്പുഴ: നിക്ഷേപത്തുക തിരിച്ചുകിട്ടാനായി അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിലെത്തിയ ദമ്പതികള്‍ പൊള്ളലേറ്റുമരിച്ച സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാവില്ലെന്ന് പോലീസ്. ദമ്പതികളെ ചിട്ടിക്കമ്പനിയുടമ പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന മരണമൊഴിയുണ്ടെങ്കിലും മറ്റ് തെളിവുകളൊന്നും ഇതുവരെ പോലീസിന് കിട്ടിയില്ല. സംഭവത്തിന് ശേഷമാണ് താനെത്തിയതെന്ന മൊഴിയില്‍ സുരേഷ് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

എന്നാല്‍ വേണുവിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ചിട്ടിക്കമ്പനി ഉടമ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വേണു സംഭവദിവസം ദിവസം പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. വൈകീട്ട് നാലുമണിയോടെയാണ് വേണുവും സുമയും ഇടുക്കിയില്‍ നിന്ന് കാറില്‍ അമ്പലപ്പുഴയിലെ ബിആന്‍ഡ് ബി ചിട്ടിയുടമ സുരേഷ് ഭക്തവല്‍സലന്റെ വീട്ടിലെത്തുന്നത്. മൂന്ന് വര്‍ഷം മുമ്പ് പൊളിഞ്ഞുപോയ ചിട്ടിയില്‍ നിക്ഷേപിച്ച മൂന്നരലക്ഷം രൂപ ചോദിച്ച് ഇരുവരും വീട്ടില്‍ കുത്തിയിരുന്നു.

തുടര്‍ന്ന് സുരേഷുമായി വാക് തര്‍ക്കമുണ്ടായി. രാത്രി എട്ടുമണിയോടെ വേണുവിനും സുമയ്‌ക്കും പൊള്ളലേല്‍ക്കുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് രാത്രിയോടെ തന്നെ ഇരുവരും മരണപ്പെടുകയുമായിരുന്നു. പെട്രോളൊഴിച്ച് തീകൊളുത്തി എന്നാണ് വേണുവിന്‍റെ മരണ മൊഴി. സ്വയംതീകൊളുത്തിയതാണെന്ന് കസ്റ്റഡിയിലുള്ള ചിട്ടിക്കമ്പനിയുടമ സുരേഷിന്‍റെ മൊഴി,പക്ഷേ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. വേണു ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍മാര്‍ പറഞ്ഞു.

ചിട്ടിക്കമ്പനിയുടമയെ ഡിവൈഎസ്‌പിയും സിഐയും ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ ഇതുവരെ അവ്യക്തത നീക്കാന്‍ പോലീസിനായില്ല. പെട്രോള്‍ എവിടെ നിന്ന് കിട്ടി, മൂന്നര ലക്ഷം രൂപയ്‌ക്ക് വേണ്ടി സാമാന്യം മെച്ചപ്പെട്ട ജീവിതം നയിക്കുന്ന ദമ്പതികള്‍ സ്വയം ജീവനൊടുക്കുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്. 2013 ല്‍ തകര്‍ന്നുപോയ ചിട്ടിയില്‍ 17 കേസുകളാണ് ചിട്ടികമ്പനിയുടമയ്‌ക്കെതിരെ നിലവിലുള്ളത്.