റാഗിങ് കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
ഗുൽബർഗ റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഗുൽബർഗ സെഷൻസ് കേടതി നാളത്തേയ്ക്ക് മാറ്റി വച്ചു. ജാമ്യാപേക്ഷയിൽ എതിർവാദം ഫയൽ ചെയ്യുന്നതിനായി പ്രോസിക്യൂഷൻ അഭിഭാഷകൻ സമയം ചോദിച്ചതിനെ തുടർന്നാണ് കേസ് നാളത്തേയ്ക്ക് മാറ്റിയത്.നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രേമാവതി മനഗോളി കേസിൽ വാദം കേൾക്കും.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് തിരിച്ചെത്തിയ അന്വേഷണത്തിന്‍റെ ചുമതലയുള്ള ഡിവൈഎസ്പി ഇന്ന് പ്രോസിക്യൂഷൻ അഭിഭാഷകനുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഗുൽബർഗ സെൻട്രൽ ജയിലിലാണ് കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ. അതേസമയം ഒളിവിൽ പോയ നാലാം പ്രതി ശില്‍പ, കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗുൽബർഗ ഡിവൈഎസ്പി ഝാൻവി പറഞ്ഞു.