ഇന്തോനേഷ്യയില്‍ ടിക്‌ടോക് ലൈവ് സ്ട്രീമിംഗിനിടെ ചുംബിച്ചതിന് യുവ ദമ്പതികളെ ഇസ്ലാമിക് ശരീഅത്ത് കോടതി ശിക്ഷിച്ചു

ദില്ലി: ഇന്തോനേഷ്യയില്‍ ടിക്‌ടോക് ലൈവ് സ്ട്രീമിംഗിനിടെ ചുംബിച്ചതിന് യുവ ദമ്പതികളെ ഇസ്ലാമിക് ശരീഅത്ത് കോടതി ശിക്ഷിച്ചു. വിവാഹിതരാകാതെ പൊതുമധ്യത്തിൽ അടുപ്പം കാണിച്ചതിലൂടെ ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റത്തിനാണ് 22 വയസ്സുകാരനായ യുവാവിനും 25 വയസ്സുകാരിയായ യുവതിക്കും 21 ചാട്ടവാറടികൾ വീതം ശിക്ഷ ലഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. മുഖംമൂടിയും നീളൻ വസ്ത്രങ്ങളും ധരിച്ച ഉദ്യോഗസ്ഥരാണ് ഇവരെ അടിച്ചത്. നൂറിലധികം ആളുകൾ ഈ സംഭവം നേരിട്ട് കാണാൻ തടിച്ചുകൂടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഡിയോ വൈറലായതോടെ അറസ്റ്റ്

ഫെബ്രുവരി 27-ന് ഒരു കാറിനുള്ളിലിരുന്ന് ഇവർ നടത്തിയ ടിക്‌ടോക് ലൈവ് സ്ട്രീമിംഗ് വലിയ രീതിയിൽ വൈറലാവുകയും പ്രാദേശിക ശരീഅത്ത് അധികാരികൾക്ക് പരാതി ലഭിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഏപ്രിൽ മാസത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവർക്കും 25 അടികൾ വീതമാണ് വിധിച്ചിരുന്നതെങ്കിലും, കഴിഞ്ഞ നാല് മാസമായി ഇവർ ജയിലിൽ കഴിഞ്ഞിരുന്നതിനാൽ ശിക്ഷ 21 അടികളായി കുറയ്ക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണും വീഡിയോ അടങ്ങിയ പെൻഡ്രൈവും കോടതി കണ്ടുകെട്ടി നശിപ്പിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ശരീഅത്ത് നിയമം കർശനമായി നടപ്പാക്കുന്ന ഏക പ്രവിശ്യയാണ് അച്ചെ. ചൂതാട്ടം, മദ്യപാനം, അവിവാഹിതർ തമ്മിലുള്ള ശാരീരിക അടുപ്പം, ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ലൈംഗികബന്ധം തുടങ്ങിയവയ്ക്ക് ഇവിടെ കടുത്ത ശിക്ഷകളാണ് നൽകിവരുന്നത്.

മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം

ഈ ക്രൂരമായ ശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റർനാഷണൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സോഷ്യൽ മീഡിയയിലെ ഇത്തരം പെരുമാറ്റങ്ങൾ കുട്ടികൾ അടക്കമുള്ളവർ കാണുന്നതിനാൽ അനുചിതമായി കണക്കാക്കാമെങ്കിലും, അതിന് ജയിൽ ശിക്ഷയോ ക്രൂരമായ ചാട്ടവാറടിയോ നൽകുന്നത് മനുഷ്യാവകാശ ലംഘനവും അതിക്രമവുമാണെന്ന് അംനസ്റ്റി ഇന്റർനാഷണൽ ഇന്തോനേഷ്യ വിഭാഗം ഡയറക്ടർ ഉസ്മാൻ ഹാമിദ് പ്രതികരിച്ചു.

YouTube video player