ശബരിമല: ഹർജികൾ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണം തേടിയുള്ള 4 യുവതികളുടെ ഹർജി പരിഗണിക്കും. ചിത്തിര ആട്ട വിശേഷത്തിനിടെ മർദ്ദനമേറ്റെന്നാരോപിച്ച് തൃശൂർ സ്വദേശിനിയും കോടതിയിൽ.
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ അടക്കമുള്ള എല്ലാ ഹർജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല യുവതികൾ നൽകിയ ഹർജിയും ചിത്തിര ആട്ട വിശേഷത്തിനിടെ മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികൾക്ക് നാല് മക്കയിലുള്ള പൊലീസുകാർ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികൾ മല കയറിയത് സുരക്ഷ മുൻനിർത്തി ആണെന്നുമാണ് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോർട്ടും കോടതിയുടെ മുന്നിലുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ ഇനിയും ഒരു വർഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നുമാണ് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്.