വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം പതിമൂന്നിലേക്കാണ് മാറ്റിയത്.
കണ്ണൂര്‍: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് മാറ്റി. തലശ്ശേരി ജില്ലാ കോടതിയുടെതാണ് നടപടി.
ചിത്തിര ആട്ടവിശേഷത്തിന് നവംബർ അഞ്ചിന് സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുൽകുമാറിനെയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയെയും 150 സ്വാമിമാർ തടഞ്ഞുവെന്നാണ് കേസ്. കേസിൽ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്.
ഇതിനെതിരെയാണ് ടി സുനിൽകുമാർ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സ്വാമിമാരെ ശാന്തരാക്കാൻ പൊലീസ് തില്ലങ്കേരിക്ക് മൈക്ക് നൽകിയതായി മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുൾപ്പെടെ പറഞ്ഞതായും ജാമ്യാപേക്ഷയിലുണ്ട്.