തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര കോടതിയാണ് എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിന്‍സെന്റിന് ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കോടതി വിലയിരുത്തി. വിന്‍സെന്റ് ഇപ്പോള്‍ പുറത്തിറങ്ങുന്നത് പരാതിക്കാരിയായ വീട്ടമ്മയുടെ ജീവന് ഭീഷണിയാകുന്ന സ്ഥിതി ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം എം വിൻസൻറിൻറെ ഫോണ്‍ എംഎൽഎ ഹോസ്ററലിലെ മുറിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. ഫോണ്‍ ഫോറൻസിക് പരിശോധനക്ക് അയക്കും. എംഎൽഎയുടെ ശബ്ദപരിശോധനയും നടത്തും. പരാതിക്കാരിയുടെ സഹോദരനെ എംഎൽഎ ഫോണ്‍ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.

ഇന്നലെ പൊലീസ് കസ്റ്റഡിയിൽ നൽകിയ വിൻസൻറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് ക്രമസമാധാന പ്രശ്ങ്ങളുണ്ടാക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് ഉപേക്ഷിക്കാനാണ് പൊലീസ് തീരുമാനം.