ബംഗളൂരു: ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ ഗുല്‍ബര്‍ഗ ജില്ലാ സെഷന്‍സ് കോടതി തള്ളി. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണു കോടതി നടപടി. അതേസമയം കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടിയെടുക്കുമെന്ന് ഗുല്‍ബര്‍ഗ എസ് പി എന്‍ ശശികുമാര്‍ പറഞ്ഞു.

അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണു ഗുല്‍ബര്‍ഗ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളി പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷ നാളെ പരിഗണിക്കും.അതേസമയം ഗുല്‍ബര്‍ഗ റാഗിങ്ങിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനത്ത് മക്കളെ പഠിക്കാനയ്ക്കുന്ന കേരളത്തിലെ മാതാപിതാക്കളുടെ ആശങ്ക ഗൗരവമായാണു പരിഗണിക്കുന്നതെന്നും കേസന്വേഷണം ആ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണെന്നും ഗുല്‍ബര്‍ഗ എസ് പി എന്‍ ശശികുമാര്‍ വ്യക്തമാക്കി. നാലാം പ്രതി ശില്പയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.