പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്‌ടക്കേസ്സ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി 31 കേസിലും സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍ 136 കേസുകളിലും പ്രതിയാണെന്ന വിഎസിന്റെ ധര്‍മ്മടം പ്രസംഗം ചൂണ്ടികാട്ടിയാണ് ഹര്‍ജി. ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി അഡീഷണല്‍ ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കാനും വിദ്വേഷ രാഷ്‌ട്രീയം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് വിഎസിന്റെ പ്രസ്താവനയെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.